വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ.
കരുനാഗപ്പള്ളി,:വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് കരുനാഗപ്പള്ളി പോലീസിൻറെ പിടിയിൽ. തമിഴ്നാട് മധുരൈ മുനിയാണ്ടിപുരം വടിവേലു (45 )ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്. 2024 മാർച്ച് മാസം പാവുമ്പയിലെ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി 6 പവനോളം സ്വർണവും 15,000 രൂപയും മോഷണം പോയ സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ലഭിച്ച വിരൽ അടയാളമാണ് കേസിലെ തുമ്പായത്. വിരലടയാളം ശാസ്ത്രീയമായി പരിശോധിച്ചതിൽ തമിഴ്നാട് സ്വദേശി വടിവേലു ൻറെതാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട് മധുരയിൽ എത്തിയ പോലീസ് സംഘത്തിന് തിരുട്ട് ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടൽ പ്രയാസം സൃഷ്ടിച്ചു. ദിവസങ്ങളോളം അവിടെ തങ്ങിയ പോലീസ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതി വടിവേലുവിന് തമിഴ്നാട്ടിൽ മാത്രം 25 ഓളം മോഷണക്കേസുകൾ ഉണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ലോറികളിൽ ജോലിക്കായി വന്ന് മോഷണം നടത്തി തിരിച്ച് അതേ ലോറിയിൽ തിരികെ പോകുന്നതാണ് ഇയാളുടെ മോഷണ രീതി.കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിൻ്റെ നിർദ്ദേശത്താൽ കരുനാഗപ്പള്ളി എസ്പി പ്രദീപ്കുമാർ വിഎസിൻ്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ അനൂപ്, ‘എസ്ഐമാരായ ഷമീർ, ആഷിഖ്, അമൽ പ്രസാദ്
എസ് സി പി ഒ ഹാഷിം , സരൺ തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ മോഷണം നടത്തിയതായി കണ്ടെത്തുകയും കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.



