മഞ്ചേശ്വരം: പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടു. കാസർകോട് മഞ്ചേശ്വരത്ത് കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് പിതാവ് ഉമർ ഫാറുഖിന്റ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ ഇയാൾ ലഹരി ഉപയോഗിച്ചെത്തിയാണ് മകളെ വെട്ടിയതെന്നാണ് വിവരം. കഴുത്തിനാണ് വെട്ടേറ്റത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ലഹരി ഉപയോഗിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടന്ന ജുമൈലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം നിലവിൽ മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യയുമായി പിണങ്ങിയിരുന്ന പ്രതി സ്ഥലത്തിന്റെ രേഖകൾ നൽകാനെന്ന വ്യാജേനയാണ് വീട്ടിലെത്തിയത്. തുടർന്ന് സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാക്കുകയും കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു.


