കൊല്ലം : തെക്കൻ കേരളത്തിൽ മുസ്ലിം ലീഗിന് വേരോട്ടമില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ഉള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച മുസ്ലിം ലീഗ് അംഗങ്ങളുടെ സംഗമം ഇദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിനോടൊപ്പം തെക്കൻ കേരളത്തിലെയും വിജയം കേരളത്തിൽ ലീഗിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. കോണി ചിഹ്നത്തിന് വോട്ട് ചെയ്യുന്നതിന് വെറുപ്പാണെന്നത് പുകമറ സൃഷ്ടിക്കലായിരുന്നു. കോണി ചിഹ്നത്തെ കേരളം അംഗീകരിച്ചുവെന്നത് തെളിയിക്കുന്നു.
പഞ്ചായത്തുകൾക്ക് അധികാരം വർധിക്കുമ്പോൾ ഉത്തരനവാദിത്തം കൂടി. സാധാരക്കാരെ കാണുമ്പോൾ മുഖം തിരിക്കുന്ന സമീപനം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. പ്രശ്‌നങ്ങളെ പ്രയാസവത്കരിക്കരുത്. തങ്ങൾ ഓർമിച്ചു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള അവസരമാണ്. മുൻ യുഡിഎഫ് സർക്കാരുകളെ അനുസ്മരിച്ച്് നല്ല നാളുകൾ തിരിച്ചുകൊണ്ടുവരണമെന്നും തങ്ങൾ അഭ്യർഥിച്ചു.
മത- രാഷ്ട്രീയ മേഖലകളിലെല്ലാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് പ്രയത്‌നിക്കണമെന്നും ആഹ്വാനം ചെയ്തു.
കൊല്ലം ശ്രീനാരായണ സമുച്ചയത്തിൽ നടന്ന സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി പ.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, അബ്ദുസ്സമദ് സമദാനി എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ടി.എ.അഹമ്മദ് കബീർ. കെ.എം. ഷാജി, പി.കെ.ഫിറോസ്്്, അഡ്വ. മുഹമ്മദ് ഷാ സുഹറ മമ്പാട്, തുടങ്ങിയവർ പ്രസംഗിച്ചു.



