ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു ബിജെപി എത്തുമ്പോൾ നയിക്കാനുള്ള നിയോഗം മുതിർന്ന നേതാവ് വി.വി.രാജേഷിന്. തിരുവനന്തപുരം നഗരസഭയിൽ ചരിത്രം കുറിച്ചാണ് 50 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ വോട്ടു കൂടി ലഭിച്ചതോടെ 51 വോട്ടുകൾക്കാണ് വി.വി. രാജേഷ് മേയർ സ്ഥാനത്തേക്കെത്തുന്നത്. കരുമം വാർഡിലെ കൗൺസിലറും വനിതാ നേതാവുമായ ജിഎസ് ആശാ നാഥാണ് ഡെപ്യൂട്ടി മേയർ. വി. വി. രാജേഷ് ചുമതലയേറ്റതിന് ശേഷം ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വയോമിത്രം പദ്ധതിയുടെ ഫയലിൽ വി.വി. രാജേഷ് ഒപ്പുവെച്ചത്. കഴിഞ്ഞ കൗൺസിൽ വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ആദ്യ ഗഡുവായാണ് 50 ലക്ഷം രൂപ അനുവദിച്ചത്.


