മൂവാറ്റുപുഴ : കിണറ്റിൽ വീണ് നാലുവയസ്സുകാരന് പോലീസിന്റെ സമയോചിതമായ രക്ഷാ പ്രവർത്തനത്തിൽ പുതുജീവൻ. പൂഞ്ചേരി താന്നിച്ചുവട്ടിൽ ഷിഹാബിന്റെ മകൻ സിയാനെയാണ് പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടി കളിക്കുന്നതിനിടെ കിണറ്റിൽ വീണത്.

പ്രദേശത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് വീട്ടുകാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയത്. കുട്ടി കിണറ്റിൽ വീണതാണെന്ന് അറിഞ്ഞതോടെ മൂവാറ്റുപുഴ എസ്.ഐ അതുൽ പ്രേം ഉണ്ണി സ്വന്തം ജീവൻ വില കല്പിക്കാതെ മോട്ടോർ പൈപ്പിൽ തൂങ്ങി കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറിന്റെ അടിയിൽനിന്ന് കോരിയെടുക്കുകയായിരുന്നു.
എസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും കിണറ്റിൽ ഇറങ്ങി കുട്ടിക്ക് പ്രഥമിക പരിചരണം നല്കി. എ.എസ്.ഐ കെ.എസ്.ഷിനുവാണ് നാട്ടുകാരെ വിളിച്ച് കയറും ഗോവണിയും എത്തിച്ച് കിണറ്റിലിറങ്ങിയ പോലീസുകാരെ കുട്ടിയോടൊപ്പം കരയ്‌ക്കെത്തിച്ചത്.
തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തുമ്പോൾ സ്ത്രീകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
പോലീസിന്റെ പൊടുന്നനെയുള്ള ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.