മണിപ്പുരിൽ സംഘർഷം അവസാനിക്കുന്നില്ല. ഇംഫാൽ വെസ്റ്റിലെ കാങ്ചുക്പിൽ കുക്കി സായുധ സംഘം നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. സ്ത്രീയുടെ എട്ട് വയസ്സുള്ള മകൾക്കും ഒരു പൊലീസ് കമാൻഡോയ്ക്കും ഏതാനും നാട്ടുകാർക്കും പരുക്കേറ്റു. മണിപ്പൂർ സർക്കാരിനെതിരെ കുകി സംഘടനകളുടെ വ്യാപകമായ പ്രതിഷേധം മണിപ്പൂരിൽ സംഘടിപ്പിച്ചിരുന്നു.
ഡ്രോണുകളിൽ ആർ.പി.ജി ഷെല്ലുകൾ നിക്ഷേപിച്ചായിരുന്നു ആക്രമണമെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാസേനയുടെ വൻ സംഘം സ്ഥലത്ത് ക്യാപ് ചെയ്യുന്നു്ണ്ട്. പ്രത്യേക ദൂതനെ നിയോഗിച്ച് ഇരുവിഭാഗങ്ങളുമായി ചർച്ചനടത്തി ആറുമാസത്തിനകം സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രമസമാധാനം തിരികെ കൊ്ണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് ആവർത്തിച്ചുളള സംഘർഷം
കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവിന്റെ വീടിന് വീണ്ടും തീവച്ചു. പാർട്ടി വക്താവും താഡൗ ഗോത്ര നേതാവുമായ ടി.മൈക്കൽ ലംജതാങ് ഹയോകിപ്പിൻ്റെ വീടാണ് പ്രതിഷേധക്കാർ തകർക്കുകയും തീവയ്ക്കുകയും ചെയ്തത്. 2023 മെയിൽ മെയ്തെയ്- കുകി സംഘർഷം തുടങ്ങിയ ശേഷം ഹയോകിപ്പിന്റെ ചുരാചന്ദ്പൂരിലെ വീടിനു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
മണിപ്പൂരിൽ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 226 പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.



