കൊച്ചി : കെ.പി.സി.സി. മാർഗ രേഖ നടപ്പിലാക്കിയാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇനി അദ്ധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനം ആറ് മാസവും, ഒരു കൊല്ലവും വീതംവയ്പ് ഉണ്ടാവില്ല.
അദ്ധ്യക്ഷ- ഉപാധ്യക്ഷ പദവികളിലേക്ക് ഏകകണ്‌ഠ്യേന സമവായത്തിലൂടെ ഒറ്റപ്പേരിലെത്താൻ പരമാവധി ശ്രമിക്കണമെന്നാണ് കെ.പി.സി.സി. മാർഗ രേഖ നിർദേശിക്കുന്നത്. ഒന്നിലേറെ പേരുകൾ വരുന്നപക്ഷം ചർച്ചകൾ നടത്തി ഒറ്റപ്പേരിലേക്ക് എത്തിക്കുന്നതിന് കമ്മിറ്റി ഭാരവാഹികളും, അംഗങ്ങളും ശ്രദ്ധിക്കണം.
ഒരു പേരിലേക്ക് ഒരു നിലയിലും എത്താൻ കഴിയാത്ത പക്ഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അഭിപ്രായം മാനിച്ച് അദ്ധ്യക്ഷരെ തിരഞ്ഞെടുക്കണം. അഭിപ്രായത്തിൽ തുല്യത വരുന്ന പക്ഷം ആവശ്യമെങ്കിൽമാത്രം ടേം നിശ്ചയിക്കുന്നതിന് നിർദേശം. രണ്ടുപേരിൽ കൂടുതൽ ആളുകൾക്ക് പദവി വീതിച്ചുനല്കുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം ചൂണ്ടികാണിച്ചിട്ടുണ്ട്.
ജയിച്ചുവന്നവരിൽ പാർട്ടിയുടെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്ക് മുൻഗണന നല്കണമെന്നും മാർഗരേഖയിൽ ചൂണ്ടികാണിക്കുന്നു.
