മൂവാറ്റുപുഴ: ത്രിവേണിയോണാഘോഷത്തിന്റെ ഭാഗമായ വള്ളംകളി മത്സരവും ഹെലികോപ്റ്റർ റൈഡും വ്യാഴാഴ്ച നടക്കും. മൂന്നാറുകളുടെ സംഗമഭൂമിയായ മൂവാറ്റുപുഴയിൽ പതിറ്റാണ്ടുകൾക്ക്് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ മാമാങ്കത്തിന് വേണ്ട ഒരിക്കങ്ങൾ പൂർത്തിയായതായി നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി അറിയിച്ചു.
വഞ്ചിപ്പാട്ടുകളുടെയും, വടക്കൻ പാട്ടുകളുടെയും, എല്ലാം താളത്തിൽ പ്രമുഖ തുഴച്ചിൽ സംഘങ്ങൾ പോരടിക്കുമ്പോൾ ഓളത്തിന് നാടൻ വള്ളങ്ങളും, സ്പീഡ് ബോട്ടുകളും അണിനിരക്കും. മൂവാറ്റുപുഴക്ക് ആഘോഷപ്പുതുമ സമ്മാനിക്കുന്ന പരിപാടി കാണുന്നതിന് ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
ഹെലികോപ്റ്റർ ടൂറിസം ലോഞ്ചിങ് രാവിലെ 9 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. വള്ളം കളി മത്സരം ഉച്ചയ്ക്ക് രണ്ടിന് ലതാപാലത്തിനു സമീപത്തുനിന്ന് ആരംഭിക്കും. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. സിനിമാതാരം ജൂഡ് ആ്ന്റണി മുഖ്യാതിഥി ആയിരിക്കും.
വൈകിട്ട് ആറിന് 6 ന് സമാപന സമ്മേളനം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്തമായ ലിബിൻ സ്‌കറിയ ബാൻഡിന്റെ സംഗീതാവിഷ്‌കാരം നടക്കും.
ബി ഗ്രേഡ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ തൃക്കുന്നപ്പുഴ, വൈഗ, തത്ത്വമസി, മഹാദേവികാട് എന്നീ നാല് വള്ളങ്ങളും ഫൈബർ വെപ്പ് വള്ളങ്ങളുടെ വിഭാഗത്തിൽ സെന്റ് ആന്റണി, പുത്തൻകണ്ടത്തിൽ എന്നീ രണ്ട് വള്ളങ്ങളും മത്സരിക്കും. ചുണ്ടൻ വള്ളങ്ങളുടെ രണ്ട് ഹീറ്റ്സ് മത്സരങ്ങൾ, ലൂസേഴ്സ് മത്സരം, ഫൈനൽ മത്സരം എന്നിവ നടക്കും. വെപ്പ് വള്ളങ്ങളുടെ പ്രദർശന മത്സരവും ഫൈനലും,. സ്പീഡ് ബോട്ടുകളുടെ പ്രദർശനം എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കുവേണ്ട കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്്.
