പട്‌ന: ബിഹാര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബങ്കിപ്പൂരില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രശാന്ത് കിഷോറിന് അട്ടിമറി ജയം.ബിജെപിയുടെ സിറ്റിങ് സീറ്റില്‍ ബിജെപിയുടെ യുവനേതാവ് നീരജ് കുമാറിനെയാണ് പ്രശാന്ത് കിഷോര്‍ പരാജയപ്പെടുത്തിയത്. 19,324 വോട്ടിനാണ് പ്രശാന്ത് കിഷോറിന്റെ ജയം.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിലവിലെ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ 51,936 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. നിതിൻ നബിൻ രാജ്യസഭാംഗമാകാൻ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.പാര്‍ട്ടിയുടെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന ബങ്കിപ്പൂരിലെ പരാജയം ബിജെപിക്ക് വന്‍ തിരിച്ചടിയായി.
ജന്‍ സുരാജ് സ്ഥാപകന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ 64,151 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ നീരജ് കുമാറിന് 44,827 വോട്ട് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്നാംസ്ഥാനത്തുള്ള ആര്‍ജെഡിയുടെ രേഖ കുമാരി 14,273 വോട്ട് നേടി.
ജന്‍സുരാജ് പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പ്രശാന്ത് കിഷോര്‍ നേരിട്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി ആകെയുള്ള 243 സീറ്റുകളില്‍ 238 സീറ്റിലും മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാനായിരുന്നില്ല.
