കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായ കൊച്ചിൻ കാർണിവലിന് എത്തുന്ന പൊതുജനങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കി പൊലീസ്. 28 ഇൻസ്പെക്ടർമാരും 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം വാഹനങ്ങൾ കടത്തിവിടില്ല. പാർക്കിങിനും നിയന്ത്രണമുണ്ട്്്.
റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാം.
ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും. ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ സർവീസ് രാത്രി 12 മുതൽ പുലർച്ചെ 4 മണിവരെയുണ്ടാകും.
മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവീസ് നടത്തും. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവീസ് 1.30 ന് പുറപ്പെടും. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവീസ് രണ്ട് മണിക്കായിരിക്കും. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളിയിൽ നിന്ന് ജനുവരി 3 വരെ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് ദീർഘിപ്പിച്ചിട്ടുമുണ്ട്.
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ഹൈക്കോർട്ട് ഫോർട്ട് കൊച്ചി റൂട്ടിലും രാത്രി 7 മണിക്ക് അവസാനിക്കും എങ്കിലും തുടർന്ന് ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും സർവീസ് ഉണ്ടാകും. മറ്റു റൂട്ടുകളിലെ സർവീസുകൾക്ക് മാറ്റമില്ല.

