മൂവാറ്റുപുഴ : തിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം അവശേഷിക്കവെ ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ പോരാട്ടം ചൂടാകുന്നു. എൽഡിഎഫും യു.ഡി.എഫും വിജയം അവകാശപ്പെടുന്നു.
1995 മുതൽ ആറ് തിരഞ്ഞെടുപ്പുകളിൽ നാല് തവണയും ഇടതുമുന്നണിയെ പിന്തുണച്ച ഡിവിഷനിൽ കഴിഞ്ഞ തവണ എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനു കൈവിട്ട ഡിവിഷൻ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിന് സാധിക്കുമെന്ന് യു.ഡി.എഫും കരുതുന്നു.
സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. ശ്രീകാന്തും, പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യുസ് വർക്കിയും, തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിൽ ശ്രീകാന്തിന്റെ കന്നിയങ്കമാണ്.
മാത്യുസ് വർക്കി നാല് തവണ പായിപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് മെമ്പറായി വിജയിച്ചു. 2015 ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2102-14 , 2020 -2023 കാലത്ത് പ്രസിഡന്റായും ചുമതല വഹിച്ചു.
പഞ്ചായത്ത്- വാർഡ് തല കൺവൻഷനുകളും, കുടുംബ സംഗമങ്ങളും, മറ്റും പൂർത്തിയാക്കി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് സ്വീകരണ പര്യടനത്തിന് തുടക്കമാവുന്നു
ഇരുമുന്നണികളുടെയും പോസ്റ്റർ, ബാനർ ഡിവിഷനിലെങ്ങും നിറഞ്ഞു.
സ്ഥാനാർഥികളുടെ വോട്ട് തേടൽ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്രചാരണവും ഊർജിതമാണ്.
എൽ.ഡി.എഫ് നാല് തവണ വിജയിച്ച മണ്ഡലത്തിൽ ഇക്കുറി കെ.കെ. ശ്രീകാന്ത് വിജയിക്കുമെന്നാണ് ഇടതുമുന്നണി നേതാക്കൾ വിലയിരുത്തുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ രൂപപ്പെട്ട തർക്കവും ചില ഉന്നത നേതാക്കളുടെ പ്രതിഷേധവും ഡിവിഷനിൽ ഉൾപ്പെട്ട മാറാടി, വാളകം പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് അനുകൂലമാകുമെന്നാണ് നേതാക്കൾ പറയുന്നത്.
യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ പായിപ്രയിൽ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് മാത്യുസ് വർക്കിക്കെതിരെ മുസ്ലിം ലീഗിലുണ്ടായ അമർഷവും, കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിനെതിരെ വാർഡ് – ബ്ലോക്ക് തലത്തിൽ രൂപപ്പെട്ട വിഭാഗീയതയും പ്രതിഫലിക്കുമെന്നും പറയുന്നു.
എന്നാൽ ഇത്തരം കാര്യങ്ങളൊന്നും ബാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ്് ചുമതലയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്.
