മൂവാറ്റുപുഴ : യു.ഡി.എഫിനും, എൽ.ഡി.എഫിനും ഭൂരിപക്ഷമില്ലാത്ത കല്ലൂർക്കാട് ഭരണം ആർക്കെന്നത് സ്വതന്ത്രരുടെ തീരുമാനം നിർണായകം.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ് അഞ്ച്, എൽ.ഡി.എഫ് അഞ്ച്, സ്വതന്ത്രർ രണ്ട്. എൻ.ഡി.എ- രണ്ട്, എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. 11-ാം വാർഡിൽ സ്വതന്ത്രനായി ജയിച്ച മുൻ ബ്്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ജോസ് അഗസ്റ്റിയൻ എൽ.ഡി.എഫിനോടൊപ്പമായതോടെയാണ് എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളായത്.
സ്വതന്ത്രരുടെയോ, ബിജെപി യുടെ യോ പിന്തുണയില്ലാതെ ഇരു മുന്നണികൾക്കും ഭരണസമിതി രൂപീകരിക്കാനാവില്ല. ബിജെപി യുടെ പിന്തുണ സ്വീകരിക്കുന്നതിന് സാധ്യതയില്ലാത്തതിനാൽ സ്വതന്ത്രരുടെ തീരുമാനം നിർണായകമാണ്.
രണ്ടാം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിനി മനോജ്, നാലാം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സുജിത്ത് ബേബി എന്നിവരാണ് കല്ലൂർക്കാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്ാണ് സുജിത്ത് ബേബി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസിസിനെ (കോൺഗ്രസ്) തോല്പിച്ചാണ് സുജിത്ത് വിജയിച്ചത്. ഇരു സ്വതന്ത്രരും ഒരേ മുന്നണിയിൽ ചേർന്നാൽ മാത്രമേ ഭൂരിപക്ഷമാകുകയുള്ളൂ. രണ്ടിടത്തായാൽ 6-6 സമനിലയാകും.
സിനി മനോജിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്കി ഭരണം പിടിക്കുന്നതിനാണ് ഇരു മുന്നണികളും നീക്കം നടത്തുന്നത്. ഇവിടെ സുജിത്ത് ബേബിയെയും ഒപ്പം കൂട്ടേണ്ടിവരും. അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നും എവിടെ ചേരണമെന്ന് നിലപാട് എടുത്തിട്ടില്ലെന്നും സിനി മനോജും , സുജിത്ത് ബേബിയും മലനാട് വാർത്തയോട് പറഞ്ഞു.


