മൂവാറ്റുപുഴ :പായിപ്രയിൽ ഗ്രൂപ്പ് വഴക്ക് യു.ഡി.എഫിന് തലവേദനയാകുന്നു. മാത്യു കുഴൽനാടന്റെ പായിപ്ര പഞ്ചായത്തിലെ മില്ലുംപടി സ്വീകരണ യോഗത്തിൽ ബഹളമുണ്ടാകുന്നതിന് കാരണമായത് കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും ഗ്രൂപ്പുകൾ തമ്മിലുള്ള പകയാണ്.
ശനി രാത്രി 7.30 ഓടെയാണ് സ്ഥാനാർഥി മില്ലുംപടിയിലെത്തിയത്. സമയക്രമം തെറ്റിയതിനാൽ സ്ഥാനാർഥി പൊതുവെ തുറന്ന വാഹനത്തിൽനിന്ന് ഇറങ്ങാതെയാണ് സ്വീകരം ഏറ്റുവാങ്ങിയതെന്ന് പറയുന്നു. എന്നാൽ മില്ലുംപടിയിലെത്തിയതോടെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് ജയിച്ച് ഇ.എം.നജീബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും കോൺഗ്രസിലെ ഒരു വിഭാഗവും സ്ഥാനാർഥി ഇവിടെ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങണം എന്ന് ആവശ്യപ്പെട്ടു.
കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും ചില പ്രാദേശിക നേതാക്കളും ഗ്രൂപ്പ് താല്പര്യത്തോടെ ഇരുപക്ഷത്തും ചേർന്നതോടെ സ്വീകരണപരിപാടി അലങ്കോലപ്പെട്ടു. വാഹനം തടയലും, ഉന്തുതള്ളിലുമാണ് കാര്യങ്ങൾ കലാശിച്ചത്.
സ്ഥാനാർഥിയെ ഇവിടെ വാഹനത്തിൽനിന്ന് ഇറക്കി സ്വീകരണം നല്കുന്നതിന് കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ ആസൂത്രണം ചെയ്തുവെന്നാണ് മറുഭാഗം പറയുന്നത്.
ഒടുവിൽ ബഹളം മൂത്തതോടെ സ്ഥാനാർഥി പുറത്തിറങ്ങി സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യു.ഡി.എഫിന് തലവേദനയും നാണക്കേടും സൃഷ്ടിച്ചു.
പായിപ്ര പഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളിൽ കോൺഗ്രസ് -മുസ്ലിം ലീഗ് ഭിന്നത കാരണം മുസ്ലിം ലീഗിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാതെ ബഹിഷ്‌കരിച്ചിരിക്കുന്നതും പ്രശ്‌നമാണ്.
10 -ാം വാർഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വിമതനും കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. മത്സരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. അബൂബക്കർ ആണ് ജയിച്ചത്. പഞ്ചായത്തിലെ സീറ്റ് തർക്കമാണ് പെരുമറ്റത്ത് ഭിന്നതക്ക് കാരണമായത്.
